Thursday, March 08, 2007

നോട്ടം

നിന്റെ കണ്ണ്
എന്നെ ചുവരില്‍ച്ചേര്‍ത്ത്
തറച്ചു നിര്‍ത്തുന്നു.
അപ്പോഴും
സ്വന്തം തടത്തില്‍നിന്ന്
വെള്ളം വലിച്ചെടുത്ത്
എന്റെ നാവിലിറ്റിക്കുന്നു.

അളന്നുമുറിച്ച
ഒരെയ്ത്തുകൊണ്ട്
പടിക്കു പുറത്താക്കുന്നു.
തിരിച്ചു വരരുതെന്ന്
ഇരട്ടക്കുഴലായി
തലയ്ക്കു പിന്നില്‍
ഉന്നം പിടിക്കുന്നു.

അപ്പോഴും
തിരിഞ്ഞു നോക്കാത്ത എനിക്കും
തിരിച്ചു പോകാത്ത നിനക്കും
ഇടയില്‍ മങ്ങുന്ന വെളിച്ചം
ഡിസംബറിലെ പ്രഭാതം പോലെ
പറഞ്ഞാല്‍ തീരാത്ത സങ്കടങ്ങള്‍ പോലെ
നനഞ്ഞുപടരുമെന്ന്
എനിക്കറിയാം.
അതില്‍
നിന്റെയുന്നം
വഴുതിപ്പോകുമെന്നും.

Wednesday, March 07, 2007

ബാര്‍ബി

വെറുതെ
ചെയ്യാനൊന്നുമില്ലാതെ
ഉണര്‍‍ന്നെന്നു-
മില്ലെന്നും പറയുവാനാകാതെ
ഇടയ് ക്കൊന്നു
ചരിഞ്ഞു കിടക്കുമ്പോള്‍
മൂക്കില്‍ വന്നുരുമ്മുന്നു
മുടിനാരുകള്‍,
മുഖം പൂഴ്ത്തുമ്പോള്‍
മുല്ലപ്പൂവിന്‍ മണം,
പെണ്ണുടലിനെ
ചേര്‍ത്തണയ്ക്കുമ്പോള്‍
ഉള്ളംകൈയിലിത്തിരി
മഞ്ഞിന്‍ തണുപ്പ്.
പഞ്ഞിക്കനം.

കണ്ണുകള്‍ക്കുണരുവാന്‍
മടിയുണ്ടെന്നാലുമെന്‍
വിരലില്‍ തുളുമ്പുന്ന-
താരെന്നു തിരഞ്ഞപ്പോള്‍,
കൌതുകം കണ്‍പീലിയില്‍
വിടര്‍ത്തിച്ചിരിച്ചൊരു
വെളുത്ത പാവക്കുട്ടി.

മകളെ-
യൊപ്പം കിടന്നുറക്കി,
പിന്നീടവളെഴുന്നേറ്റപ്പോ-
ളെടുത്തടുത്തു കിടത്തിയ
വെളുത്ത വാവിന്‍ മകള്‍,
എന്‍ മകളെക്കാള്‍
പ്രായമൊത്തിരിക്കൂടും,
കണ്ടാലിവള്‍ക്കു പതിനേഴ്.

നിനക്കന്നതേ പ്രായം.

കൈയെടുക്കാ‍തെ
മുടിയിഴയില്‍ തലോടി
കൈത്തണ്ടയിലുരുമ്മി;
വെണ്മെഴുകിന്‍ വിശുദ്ധിയി-
ലഴുക്കു പുരട്ടുന്ന-
തെന്തിനെന്നോര്‍ത്തിട്ടാവാം;
ഇവള്‍ക്കു വിസമ്മതം.
നഖത്തിന്നതിരുകള്‍ തോറു-
മെന്‍ നഖമുന
പണ്ടു നിന്നരികില്‍ ഞാ-
നെന്നപോല്‍ പരതുന്നു.

ഇവളെപ്പോലെ
കടല്‍ക്കക്കരെനിന്നും
നീയെന്‍ നാടു കണ്ടറിയുവാ-
നെത്തിയിട്ടറിഞ്ഞത-
ന്നെന്നെയായിരുന്നല്ലോ.
എന്റെ കൈവശമുള്ള
ചെപ്പടിവിദ്യക്കൊക്കെ
കൈയടി,
ഇടംകൈയാല്‍
മുടി കോതിയിട്ടെനി-
ക്കിപ്പോഴുമറിയാത്ത
പുഞ്ചിരി,
കടല്‍ക്കരെ
മണ്ണിതു തിരയതെ-
ന്നോരോന്നും-
നിന്നോടൊന്നു മിണ്ടുവാന്‍ മാത്രം-
പറഞ്ഞങ്ങനെയിരിക്കുമ്പോള്‍
ഇടക്കു മുട്ടിന്‍മുകളെത്തുന്ന
ഫ്രോക്കിന്‍ തുമ്പെന്‍
വിരലില്‍ മുട്ടുന്നതി-
ലാണെനിക്കുടല്‍പ്പൂരം.

സന്ധ്യയില്‍
കരിയില ഭൂപടം വരയ്ക്കുന്ന
വഴികള്‍ തീരുന്നിടത്തുത്സവം,
കണ്ണില്‍
ചൂട്ടു കത്തിച്ച വെളിച്ചത്തില്‍
പ്ലാവിലക്കോലം,
കടല്‍ കടക്കാനെന്നെക്കാളും
കൊതിച്ചു പറന്നെത്തുമന്നങ്ങള്‍
നിന്നെത്തൊട്ടു-തൊട്ടില്ല;
ഇരുട്ടിന്റെ-
യുത്സവം കഴിഞ്ഞു നാം
മടങ്ങും മുമ്പെന്‍
കാലില്‍ത്തട്ടിയ
കുരുത്തോല മെടഞ്ഞ കളിപ്പാവ
അന്നു നീ പൊടി തട്ടി
മാറിലേക്കണച്ചല്ലോ.

പിന്നെ
നീ മടങ്ങും മുമ്പുണങ്ങി
കുരുത്തോലപ്പാവയും
പച്ചീര്‍ക്കിലി
പാളയില്‍ കൊരുത്തതാം
നമ്മുടെ പ്രണയവും.

ഇന്നെനിക്കടുത്തൊരു
വെളുത്ത പാവക്കുട്ടിയായി
നീയുറങ്ങുന്നു.
മകള്‍ക്കമ്മയെക്കാളും
നിന്നെയാണിഷ്ടം,
ഞങ്ങള്‍
കണ്ടുകണ്ടിരിക്കുമ്പോള്‍ നരയ്ക്കും,
നിനക്കപ്പോള്‍-
എപ്പൊഴും-
പതിനേഴ്.

മാധ്യമം ആഴ്ച്ചപ്പതിപ്പ് 2006 സെപ്റ്റംബര്‍

Sunday, January 14, 2007

മാറ്റൊലിയെന്നവള്‍

ഉറക്കെയുള്ള ചോദ്യങ്ങള്‍
ഉടനേ തിരിച്ചെത്തുന്ന
മറുത്തുകളിയേതെന്ന്
ആദ്യമൊന്നു പകച്ചു.

കുന്നുകള്‍ക്കിടയില്‍ച്ചൂണ്ടി
ആരാണാരാണെന്ന്
അതിലേ വന്ന ചെക്കനോട്
ചുഴിഞ്ഞുചോദിച്ചപ്പോള്‍
‍കൈയിലെ കൂടംകൊണ്ട്
കുന്നുകളുടെ മൂശയുടച്ച്
അവയ്ക്കിടയില്‍ തുളുമ്പിനിന്ന
അവളെ കാണിച്ചുതന്നു.

മുന്താണിയിട്ടുടുത്ത
മഴവില്ലിനോടു ചേര്‍ന്ന്
താഴ് വരയിലേക്കു ചെരിഞ്ഞ
അവളുടെ പുറംവടിവും
മഴക്കാടിന്റെ പച്ചയ്ക്കിടയില്‍
മുട്ടുകുത്തിയിരിക്കയാല്‍
ഇലക്കൊമ്പുകള്‍ക്കു താഴെ
മറഞ്ഞ അരക്കെട്ടും
താഴത്തെ തടാകത്തില്‍
‍താളിതേച്ചു പതഞ്ഞ്
തഴച്ച മുടിക്കെട്ടും
പാറയുടെയിടുക്കിലെ
മഞ്ഞുവീണയിടങ്ങളില്‍
ഞെരുങ്ങിനിന്ന മുലകളും
അവന്റെകണ്ണില്‍ക്കണ്ടു.

കുന്നുകള്‍ക്കിടയിലെആകാശമല്ല,
അവളാണതെന്ന്
അങ്ങനെയാണറിഞ്ഞത്.

ചെറിയ കാറ്റു വന്നാലും
ഒലിയുമുടലും ചേര്‍ന്ന്
ഉലഞ്ഞാടുമെന്നു പേടിച്ച്
കുന്നുകള്‍ക്കിടയില്‍നിന്ന്
അവള്‍ പുറത്തു വന്നില്ല.
ഏതു വാക്കിന്റെയൊടുക്കവും
ശ്വാസോച്ഛ്വാസത്തിനൊപ്പം
ഏറ്റെടുക്കുന്നവളെ നോക്കി
മൂശാരിച്ചെക്കന്‍ പറഞ്ഞു;

‘അപ്പനപ്പൂപ്പന്മാര്‍ തൊട്ട്
ശില്പമുണ്ടാക്കാന്‍ പഠിച്ചത്
ഈ കുന്നിന്‍ ചെരിവില്‍
ഉടച്ച പാറകളിലാണ്.
ഉരുകിയുറയ്ക്കാത്ത
ഉടലിന്റെയോളങ്ങള്‍
പൊട്ടിച്ചയിടങ്ങളിലൂടെ
പുറത്തു വരുന്നതു കണ്ട്
അവരുടെയാസക്തി
ലോഹങ്ങളിലേക്കു തിരിഞ്ഞു.
കഥയറിയാത്തവര്‍
ഇടയ്ക്കിടെ വന്ന്
അവരുടെ വാക്കുകള്‍ വിളമ്പും.
ഏറ്റു ചൊല്ലുന്നതിനെ
പ്രാര്‍ത്ഥനയെന്നല്ല
പരിഹസിക്കലെന്നു കരുതും.
തടാകത്തിലെ വെള്ളത്തില്‍‍
തെളിഞ്ഞു കാണുന്നതിനെ
മരണമെന്നല്ല
അവനവനെന്നുറപ്പിക്കും.’

തിടുക്കത്തില്‍ പറഞ്ഞുനിര്‍ത്തി
അവന്‍ നടന്നുപോയപ്പോള്‍
മറവിയില്‍പ്പെട്ട ഞാന്‍
കഥതന്നെ മറന്നു.
കുന്നുകളില്ലാത്തിടത്ത്
അവളെ വിളിച്ചു നടന്നു.
തടാകക്കരയിലെത്തി
താഴേയ്ക്കു നോക്കിയിരുന്നു.

[കേരളകൌമുദി ഓണപ്പതിപ്പ് 2006]